മുല്ലപെരിയാർ സമരസമിതി മുൻ ചെയർ മാൻ പ്രൊഫ: സി പി റോയി എഴുതിയ മുല്ലപ്പെരിയാർ- ഡാം 999+999 എന്ന പുസ്തകം പ്രകാശനം ചെയ്തു


മുല്ലപെരിയാർ സമരസമിതി മുൻ ചെയർ മാൻ പ്രൊഫ: സി പി റോയി എഴുതിയ മുല്ലപ്പെരിയാർ- ഡാം 999+999 എന്ന പുസ്തകം പ്രകാശനം ചെയ്തു.
തൊടുപുഴ എം എൽ എ യും മുൻ മന്ത്രിയുമായിരുന്ന പി ജെ ജോസഫിന്റെ ഭവനത്തിൽ വച്ച് അദ്ദേഹം പ്രകാശനം ചെയ്തു.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ബേബി ഐസക് തുടങ്ങിയവർ പ്രസംഗിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ തൊട്ടുതാഴെ താമസിക്കുന്ന മുരുകേശൻ, ഷാജി, വണ്ടിപ്പെരിയാർ നിവാസികളും വണ്ടിപ്പെരിയാറിലെ മുല്ലപ്പെരിയാർ സമരത്തിലെ സജീവ പങ്കാളികളുമായിരുന്ന പി ആർ അയ്യപ്പൻ, ലാലു പി വി, വി ആർ രാധാകൃഷ്ണൻ, കരിംകുളം ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരസമിതി പ്രവർത്തകരായ കെ കെ വിശ്വംഭരൻ, അൻപയ്യൻ, കെ വി ഷണ്മുഖൻ, എം ആർ വർഗീസ്, ഞാനപ്പൻ, വൈപ്പിനിലെ മുല്ലപ്പെരിയാർ ടണൽ സമരസമിതി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
തുടർന്ന്, തൊടുപുഴ പ്രസ്സ് ക്ലബ് ഹാളിൽ പ്രസ്സ് ക്ലബ് പ്രസിഡന്റിന് പുസ്തകത്തിന്റെ കോപ്പി നൽകിക്കൊണ്ട് പുസ്തക ചർച്ചയും സംവാദവും നടന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടാൻ നിർബന്ധിതമായ സാഹചര്യം, കേരളത്തിൽ നിന്ന് തമിഴ് നാടിന് വെള്ളം കൊടുക്കുന്ന മറ്റ് അണക്കെട്ടുകൾ, കരാർ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാർ പുതുക്കു ന്നതിന് കേരളം മടിക്കുന്നതെന്ത്, 2014 ലെ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന പുതിയ ടണൽ നടപ്പാക്കാതെ കേരളവും തമിഴ് നാടും ഒളിച്ചു കളിക്കുന്നതെന്തു കൊണ്ട്, കരാർ നിരുപാധികം പുതുക്കി നൽകി അച്യുതമേനോൻ വരുത്തിയ വീഴ്ചകൾ, തമിഴ് നാടിൻ്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, പൊതുതാൽപര്യ ഹർജികളുടെ സാദ്ധ്യതകളും അപകടങ്ങളും തുടങ്ങി പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഗൗരവമുള്ള പല കാര്യങ്ങളും ചർച്ച ചെയ്തു.