ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷം; ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടി


ഇറാൻ പരമോന്നത നേതാവ് ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്. ആയത്തൊള്ള ഖമനേയി കുടുംബത്തോടൊപ്പം ബങ്കറിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. ഇസ്രയേൽ -ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ആണ് നീക്കം.
ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം തേടിയിരിക്കുന്നത്. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ മരണസംഖ്യ 224 ആയി.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്.