കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി


കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി. പടപ്പക്കര സ്വദേശി ജിജേഷ് ആണ് കുണ്ടറ എസ്‌ഐ സച്ചിനേയും ഒപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനേയും പട്ടിയെ വിട്ട് കടിപ്പിച്ചത്. എസ്‌ഐയുടെ കാലും പ്രതിയായ ജിജേഷ് കടിച്ച് മുറിച്ചു. സംഭവത്തിന് പിന്നാലെ ജിജേഷിനെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി…
സംഭവത്തിന് പിന്നാലെ ജിജേഷിനെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ജിജേഷ് മറ്റൊരാളെ മർദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാനായാണ് കുണ്ടറ എസ്‌ഐ സച്ചിനും മറ്റ് പൊലീസുകാരും സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടയുടൻ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്‌ഐ സച്ചിൻ ജിജേഷിനെ പിടികൂടി. ഇതോടെ ജിജേഷ് എസ്‌ഐയുടെ നെഞ്ചിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് എസ്‌ഐയുടെ കാലിൽ ജിജേഷ് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ എസ്‌ഐയേയും കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിനെയും ഇയാൾ പട്ടിയെ വിട്ട് കടിപ്പിക്കുകയായിരുന്നു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ജിജേഷിനെ പിടികൂടിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിന്റെ ചില്ലും ഇയാൾ അടിച്ചു തകർത്തു. നിരവധി ലഹരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിജേഷ് എന്ന് പൊലീസ് പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അടക്കം വിവിധ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജിജേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.