എയർ ഇന്ത്യ വിമാനാപകടം: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി


അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് ഓരോ മൃതദേഹവും വിട്ടുനൽകുന്നത്. ഇതിനോടകം തന്നെ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ അഞ്ചിലധികം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഡിഎൻഎ പരിശോധനകളടക്കം നടത്തിയാണ് മൃതദേഹങ്ങൾ വിട്ടുനൽകുന്നത്. 265 പേരുടെ മരണമാണ് ഇത് വരെ സ്ഥിരീകരിച്ചത്. വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ വിമാനയാത്രക്കാർ അല്ലാത്ത 24 പേരും അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർഥികൾ ചികിത്സയിലാണ്. വിമാനത്തിന്റെ പുറക് വശത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. കോക്ക്പിറ്റിലെ സംഭാഷണം റെക്കോർഡ് ചെയ്യുന്ന മുൻ ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി അപകടം നടന്ന സ്ഥലവും പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും.