കാൻസര്‍ രോഗിയെ കെട്ടിയിട്ട് മോഷണം. സംഭവം ഇടുക്കി അടിമാലിയിൽ


ഇടുക്കി:/ അടിമാലിയില്‍ ക്യാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം. അടിമാലി വിവേകാനന്ദനഗർ സ്വദേശി ഉഷ സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കല്‍ ഉഷ സന്തോഷിനെയാണ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പണം അപഹരിച്ചത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഇവർ.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്സിലുണ്ടായിരുന്ന 16500 രൂപ കവർന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ അടിമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വർഷങ്ങളായി ചികിത്സ തുടരുന്ന ഉഷ, സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നയാളാണ്. അടിമാലിയിലെ സുമനസ്സുകള്‍ ചേർന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവർന്നത്.
നേരത്തെയും മോഷ്ടാക്കളുടെ ശല്യമുളള മേഖലയാണ് വിവേകാനന്ദ നഗർ. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭർത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുടെ നീക്കങ്ങള്‍ അടുത്തറിയാവുന്ന ആള്‍ ആവും മോഷണത്തിന് പുറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്.