പാകിസ്താനെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന് സ്മാരകം: ഗുജറാത്തിൽ കൂറ്റൻ പാർക്ക് ‘സിന്ദൂർ വനം’ ഒരുങ്ങും

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ ആണ് പാർക്കിന്റെ നിർമാണം. ‘സിന്ദൂർ വനം’ എന്ന പേരിലാണ് പാർക്ക് അറിയപ്പെടുക. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക്.
ഒന്നര വർഷം കൊണ്ട് പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് മുൻപായി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഭുജ് – മാണ്ഡവി റോഡരികിലെ എട്ട് ഹെക്ടർ വനഭൂമിയിലാണ് പാർക്ക് വരിക. ദൗത്യത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്ന സ്ഥലവും ഈ പാർക്കിൽ വരും.
പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്കായും ഈ പാർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ മരിച്ച 26 പേരിൽ മൂന്ന് പേർ ഗുജറാത്തിൽ നിന്നുള്ളവരാണ്.
പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടർ ഭൂമിയിൽ 10000 ചെടികൾ എന്ന കണക്കിലാണ് വനം നിർമിക്കുക. ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ സ്ഥാപിക്കും.
കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.
ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു.നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നുണ്ട്.
















































































































