‘ വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ല; നിലമ്പൂരില്‍ മത്സരിക്കില്ല ‘ ; നയം വ്യക്തമാക്കി അന്‍വര്‍


വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന്‍വര്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.
ഘടകക്ഷിയാക്കാത്തതിന് പിന്നില്‍ വി ഡി സതീശനെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ ഗൂഢശക്തിയെന്നും ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങി വന്ന തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ആ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പിണറായിസം മാറ്റി നിര്‍ത്തി മറ്റ് ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് എന്നെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പോവുകയാണ്. അതിലൊരു വിട്ടുവീഴ്ചയും ഇപ്പോഴും ഉണ്ടായിട്ടില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. സാധാരണ ജനങ്ങളെ കണ്ടിട്ടാണ്. ഭൂരിപക്ഷത്തെ കണ്ടു ഭയപ്പെട്ട് ഞാന്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് പിന്നോട്ടില്ല. ഈ അധികപ്രസംഗം തുടരുക തന്നെ ചെയ്യും – അന്‍വര്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആരായാലും നിരുപാധിക പിന്തുണ പറഞ്ഞതാണ്. അഞ്ചുമാസമായി തന്നെ വാലില്‍ കെട്ടി നടത്താന്‍ തുടങ്ങിയിട്ട്. താന്‍ അങ്ങോട്ട് പോയതല്ല. പി കെ കുഞ്ഞാലിക്കുട്ടി തനിക്കുവേണ്ടി പഠിച്ച പണി പതിനെട്ടും നോക്കി. ഇന്നും നോക്കുന്നു. ദയവായി ഇനി ആരുടെയും കാലു പിടിക്കേണ്ട എന്ന് കുഞ്ഞാലിക്കുട്ടിയോട് താന്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ ഇടപെട്ടിട്ട് പോലും നടക്കുന്നില്ല. ഇപ്പോഴും തലയും വാലുമില്ല മെയ് രണ്ടിന് സഹകരണം ഉറപ്പു പറഞ്ഞതാണ്. വി.ഡി സതീശന്‍ കരുതിയത് തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നാണ്. വതുവരെ വാലില്‍ കെട്ടി നടക്കാം എന്ന് കരുതി. ഫോണ്‍ വിളിച്ചാല്‍ പ്രതിപക്ഷ നേതാവ് എടുക്കില്ല. മലയോര ജനതയുടെ പ്രതിനിധി ഉണ്ടാകും സ്ഥാനാര്‍ഥിയായി എന്ന് പറഞ്ഞു. ഷൗക്കത്തിനെ മറ്റ് എവിടെയെങ്കിലും ഉള്‍പ്പെടുത്താമെന്ന് പറഞ്ഞു – അന്‍വര്‍ പറഞ്ഞു.
താന്‍ ഔട്ട് സ്‌പോക്കണെന്ന് പറഞ്ഞ അന്‍വര്‍ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്നും പറഞ്ഞു. യുഡിഎഫിന് അകത്ത് വന്നാലും അന്‍വര്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാനം സോഷ്യലിസമാണെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പിന്‍വലിക്കില്ല. ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഐഎം വഴിമാറി സഞ്ചരിച്ചു. പലതവണ സൂചിപ്പിച്ചു. മലപ്പുറത്തെ മുസ്ലിം സമുദായത്തെ പൊലീസ് ഏകപക്ഷീയമായി വേട്ടയാടി – അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജെന്ന് അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ സുഹൃത്ത്. ഇത്രയേറെ മലയോര ജനതയ്ക്ക് പ്രശ്‌നങ്ങളുണ്ടായിട്ടും ഒരിക്കലെങ്കിലും എന്‍ സ്വരാജ് മണ്ഡലത്തിലേക്ക് വന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്വരാജ് സംസാരിക്കും, പാലസ്തീനിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി. മൂക്കിന് ചുവട്ടില്‍ നടക്കുന്ന നിലമ്പൂരിലെ വിഷയങ്ങളില്‍ പ്രതികരിക്കില്ല. പ്രളയസമയത്ത് നിലമ്പൂരില്‍ എം സ്വരാജിനെ ആരെങ്കിലും കണ്ടിരുന്നോ? ഒരു ഫോട്ടോയെങ്കിലും കാണിക്കാനുണ്ടോ – അന്‍വര്‍ ചോദിച്ചു.
ഷൗക്കത്തിനേ പറ്റില്ല എന്ന് പറയാന്‍ കാരണങ്ങള്‍ ഉണ്ട്. ആരെ നിര്‍ത്തിയാലും താന്‍ അംഗീകരിക്കും. താന്‍ യുഡിഎഫിന്റെ ഭാഗം ആയിരുന്നെങ്കില്‍.പക്ഷേ താന്‍ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാല്‍ എന്തുണ്ടാകും.താന്‍ ഉയര്‍ത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കില്ലേ – അദ്ദേഹം ചോദിച്ചു.