അടിമമക്കയും നരിവേട്ടയും…..സുഗതൻ കരുവാറ്റ എഴുതുന്നു…..


കേരളത്തിൻ്റെ ചരിത്രം കീഴാള പോരാട്ടങ്ങളുടെയും അവരുടെ രക്തസാക്ഷിത്വത്തിന്റെയും ചരിത്രമാണ്. വർഗ്ഗസമര സിദ്ധാന്തങ്ങളിൽ അടിമയുടമബന്ധങ്ങളും വർഗ്ഗ ഘടനയും ചർച്ച ചെയ്യപ്പെട്ടെങ്കിലും എപ്പോഴും മറന്നുപോകുന്ന ഒരു വിഭാഗം മനുഷ്യരാണ് ആദിവാസികൾ. കാട്ടിൽ ജനിച്ച് ജീവിക്കുന്ന മനുഷ്യർ…. അവർ മരം വെട്ടിയില്ല, ആനയെ കൊന്ന് കൊമ്പെടുത്തില്ല, കാടുവെട്ടിത്തെളിച്ച് റിസോർട്ടുകൾ നിർമ്മിച്ചില്ല, തേനെടുത്തും മീൻപിടിച്ചും കാട്ടു വിഭവങ്ങളിൽ തൃപ്തരായി ജീവിച്ച മനുഷ്യർ.നാട്ടുപ്രമാണിമാരും ബുദ്ധിമാന്മാരും അവരുടെ ആവാസവ്യവസ്ഥയെ തകിടം മറച്ചു. അവരുടെ കുടികളും മണ്ണും അപഹരിച്ചു. അധിനിവേശക്കാരെ കുടിയിരുത്തുകയും ആദിവാസികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യുക എന്ന തലതിരിഞ്ഞ സമീപനമാണ് മാറിമാറി വന്ന സർക്കാരുകൾ ചെയ്തുകൊണ്ടിരുന്നത്.ഈ അനീതിക്കെതിരെ
ദുർബലങ്ങളായ പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും തീവ്രവാദത്തിന്റെയും നക്സലിസത്തിന്റെയും പേരിൽ അതെല്ലാം അടിച്ചമർത്തി. “ഞങ്ങൾക്ക് അവകാശപ്പെട്ട മണ്ണ് ഞങ്ങൾക്ക് വേണം, ഞങ്ങൾക്കും ജീവിക്കണം” എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട്ടിലെ മുത്തങ്ങയിൽ സി.കെ ജാനു എന്ന ആദിവാസി പെൺകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം പോരാട്ട ഭൂമിയിൽ വീണുചിതറിയ ആദിവാസികളുടെ ചോരയിലെഴുതിയ ചരിത്രമാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആൻ്റണി മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പോലീസ് നടത്തിയ നരനായാട്ടിൽ കണക്കു പ്രകാരം 5-ൽ അധികം ആദിവാസികൾ മരിച്ചിരുന്നു. ഒരു പോലീസുകാരനും സംഘർഷത്തിൽ മരിച്ചുവീണു.സി.കെ ജാനു എന്ന കേരളത്തിൻ്റെ വീരപുത്രിയെ പോലീസ് കിരാതമർദ്ദനത്തിനിരയാക്കി. മുത്തങ്ങാ സമരം ഒരു പരാജയ ചരിത്രമല്ല, ആദിവാസികളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയചരിത്രമാണ്. പക്ഷെ പരിഹരിക്കാനാവാത്ത ആദിവാസി പ്രശ്നങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. LDF ഗവൺമെൻ്റ് അധികാരത്തിൽ വന്നതിനുശേഷം ആദിവാസികൾക്ക് കൈവശ രേഖകളും പട്ടയങ്ങളും കൊടുത്തു തുടങ്ങിയതും അവരുടെ മക്കൾക്ക് സർക്കാർ സർവീസിൽ പ്രവേശനം സാധ്യമാക്കിയതും പ്രശംസനീയമാണ്.
മുത്തങ്ങ സമരത്തിൽ പോലീസ് നടത്തിയ നരനായാട്ടിന്റെ ചോരയിറ്റുന്ന കഥകളുടെ തുറന്നെഴുത്താണ്
സി.കെ ജാനുവിന്റെ
“അടിമമക്ക” ഈ പുസ്തകം വായിച്ച ആകുലതകളിൽ നിന്ന് മോചനമാകുന്നതിന് മുൻപാണ് “നരിവേട്ട” എന്ന സിനിമ കണ്ടത്. അധികാര രാഷ്ട്രീയത്തിന്റെ ധിക്കാരത്തിനെതിരെ ഈ സിനിമ ആരിലും രോഷത്തിന്റെ അഗ്നി ജ്വലിപ്പിക്കുമെന്നതിൽ സംശയമില്ല. “അടിമമക്ക ” വായിക്കണം, “നരിവേട്ട” കാണണം….
സുഗതൻ കരുവാറ്റ