മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റെഡ് അലർട്ടിൽ മാറ്റമില്ല. മറ്റന്നാൾ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്.
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയും വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കനത്ത ജാഗ്രത പൊതുജനങ്ങൾ പാലിക്കണമെന്നാണ് നിർദേശം. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.കനത്ത മഴയിൽ നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി.ഇതോടെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ചങ്ങാടം ഉപയോഗിച്ചാണ് നഗറിലുള്ളവർ പുഴ കടന്നിരുന്നത്.