വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന മീനുളിയാൻ പാറയിലേക്ക് സഞ്ചാരികളെ കടത്തി വിടാതായിട്ട് നാലു വർഷം

വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന മീനുളിയാൻ പാറയിലേക്ക് സഞ്ചാരികളെ കടത്തി വിടാതായിട്ട് നാലു വർഷം. വിശാലമായ പാറയുടെ മുകളിൽ നിന്നാൽ പെരിയാർ നദി ഉൾപ്പെടെ എറണാകുളം വരെയുള്ള പ്രദേശങ്ങൾ കാണാൻ കഴിയുമായിരുന്നു. അപകടസാധ്യത എന്നു പറഞ്ഞാണ് വനം വകുപ്പ് പ്രവേശനം തടഞ്ഞത്.
വനം വികസന സമിതി രൂപീകരിക്കുമെന്നും ഇതിലെ അംഗങ്ങളിൽ നിന്ന് ഗൈഡുകളെ തിരഞ്ഞെടുക്കുമെന്നുമാണ് പ്രവേശനം നിരോധിച്ചപ്പോൾ പറഞ്ഞത്. നാലു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇവിടേക്കെത്തുന്ന വരെ തടയാനായി പ്രവേശന കവാടത്തിൽ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. മീനുളിയാൻപാറയും അവിടേക്ക് പോകുന്ന വഴിയുള്ള പാഞ്ചാലിക്കുളവും കാണാൻ ദിവസവും ധാരാളം പേർ എത്തിയിരുന്നു
പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്കും അത്യാവശ്യം വരുമാനം കിട്ടിയിരുന്നു. അതെല്ലാം നിലച്ചിരിക്കുകയാണ്. കാർഷിക മേഖലയായ പട്ടയക്കുടിയിൽ വന്യമൃഗ ശല്യം കൊണ്ട് കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ്. ടൂറിസം വികസിക്കാൻ വനംവകുപ്പ് അനുവദിക്കുന്നുമില്ല. ടൂറിസ്‌റ്റ് കേന്ദ്രം തുറന്നു കൊടുക്കണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം













































































