‘എന്റെ പിഴവാണ് തോൽവിക്ക് കാരണം, ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ വിജയസാധ്യതയുണ്ടായിരുന്നു’; എം എസ് ധോണി


ഐപിഎല്ലിൽ ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം.എസ്. ധോണി. കുറച്ച് പന്തുകളില്‍ കൂടി കൂറ്റനടിക്കള്‍ക്ക് ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു, അങ്ങനെ ചെയ്തിരുന്നേല്‍ ടീമിന്‍റെ സമ്മര്‍ദം കുറയുമായിരുന്നു.
മത്സരശേഷം സംസാരിക്കുമ്പോഴാണ്, തോൽവിക്കു കാരണം താനാണെന്ന ധോണിയുടെ ഏറ്റുപറച്ചിൽ. ” മത്സരം തോറ്റതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. കുറച്ച് മുന്നേ തന്നെ ഞാൻ വലിയ ഷോട്ടുകൾക്ക് വേണ്ടി ശ്രമിക്കേണ്ടതായിരുന്നു” എം എസ് ധോണി പറഞ്ഞു.
ചെന്നൈക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് 17 കാരനായ ആയുഷ് മത്രെയും (94) രവീന്ദ്ര ജഡേജയും (77) കൂടെ നടത്തിയത്. എന്നാൽ അവസാന നിമിഷം യാഷ് ദയാൽ ആർസിബിക്ക് കളി അനുകൂലമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു 2 റൺസിന്റെ ജയമാണ് നേടിയത്.
ഇതോടെ പോയിന്റ് പട്ടികയിൽ 16 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്താൻ ആർസിബിക്ക് സാധിച്ചു. അവസാനം വരെ വാശിയേറിയ മത്സരപോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്.
ബാറ്റിംഗിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്ലി (62), ജേക്കബ് ബെഥേൽ (55) റൊമാരിയോ ഷെപ്പേർഡ് (53) എന്നിവർ തകർപ്പൻ അർധ സെഞ്ചുറി നേടി. ബോളിങ്ങിൽ ആകട്ടെ ലുങ്കി എങ്കിഡി 3 വിക്കറ്റുകളും, യാഷ് ദയാൽ, കൃണാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും നേടി.