ആർത്തവത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥിക്ക് പരീക്ഷാ ഹാളിൽ വിലക്ക്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

ആർത്തവത്തിന്റെ പേരിൽ എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ വിലക്കിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ഏപ്രിൽ 7, 8 ദിവസങ്ങളിൽ നടന്ന പരീക്ഷ ആർത്തവത്തിന്റെ പേരിൽ കുട്ടിയെ ക്ലാസിന് പുറത്തിരുത്തിയാണ് എഴുത്തിച്ചത്. സംഭവം വിവാദമായതോടെയാണ് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിച്ചത്.
കുട്ടിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായ വിവരം രക്ഷിതാക്കള്‍ അറിയിച്ചപ്പോള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിക്കാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ആറിന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കാലു വേദനിക്കുന്നതായും തറയിലിരുന്നാണ് പരീക്ഷയെഴുതിയതെന്നും പറഞ്ഞു. അടുത്ത ദിവസവും കുട്ടിയെ പുറത്ത് നിലത്തിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. ഇതിന്റെ ദൃശ്യം ബന്ധു മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയുടെ നിര്‍ദേശപ്രകാരമാണ് പുറത്തിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. വിശദമായ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പവന്‍കുമാര്‍ ഗിരിയപ്പനവര്‍ ജില്ലാ പ്രിന്‍സിപ്പല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.













































































