വെഞ്ഞാറമൂട് കൂട്ടക്കൊല; ചുറ്റിക വാങ്ങിയ കടയിൽ പ്രതി അഫാനുമായി തെളിവെടുപ്പ്


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി ഇന്നും തെളിവെടുപ്പ്. കുടുംബാംഗങ്ങളെ കൊല്ലാനായി ഉപയോഗിച്ചിരുന്ന ചുറ്റിക വാങ്ങിയ ഹാർഡ്വെയർ കടയിലും,പണമിടപാട് സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. സൽമാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം സ്വർണ്ണാഭരണങ്ങൾ പണയംവെച്ച് അഫാൻ ഒരു തുക കൈപ്പറ്റിയിരുന്നു. അതിന് ശേഷമായിരുന്നു പിതൃസഹോദരനെയും ഭാര്യയെയും അനുജനെയും പെൺസുഹൃത്തിനെയും പ്രതി കൊന്നുകളഞ്ഞത്.
ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ താഴെ പാങ്ങോടുള്ള വീട്ടിൽ അന്വേഷണ സംഘം അഫാനുമായി തെളിവെടുപ്പ് നടത്തിയിരുന്നു. തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ കടന്നുപോയത്. കനത്തസുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്.
മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അഫാൻ മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്.