ലോക കാന്‍സര്‍ ദിനം: ഒത്തുചേര്‍ന്ന് പോരാടാം

ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്തുക, നേരത്തെ കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. [World cancer day]
കാന്‍സര്‍ ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. ശക്തമായ മനസ്സിന്റെ ഉടമകള്‍ പോലും തളര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. ചിലര്‍ പൊട്ടിക്കരഞ്ഞേക്കാം. മറ്റുചിലര്‍ നിശബ്ദരായി എല്ലാം ഉള്ളില്‍ ഒതുക്കിയേക്കാം. ഭയത്തിന് കീഴ്‌പ്പെടാതിരിക്കുക എന്നതാണ് പ്രധാനം. ആത്മധൈര്യമാണ് അത്യാവശ്യം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ചികിത്സ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചാല്‍ മൂന്നിലൊന്ന് കാന്‍സറുകളും ഭേദമാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ വര്‍ഷം ലോക കാന്‍സര്‍ ദിനത്തിന്റെ പ്രമേയം സവിശേഷതകളുടെ ഐക്യപ്പെടല്‍ (United by Unique) എന്നതാണ്. വ്യക്തിപരമായ അനുഭവങ്ങള ക്യാന്‍സര്‍ വിരുദ്ധ പ്രാചരണത്തിന്റെ കേന്ദ്രബിന്ദുവാക്കുകയാണ് ഇവിടെ. 2025നും 2027നും കാന്‍സര്‍ ബാധിച്ചവര്‍, അതിജീവിച്ചവര്‍, ചികിത്സ തുടരുന്നവര്‍ എന്നിവരുടെ വ്യക്തിഗത അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് വര്‍ഷത്തെ പ്രചാരണ പദ്ധതിയുടെ ഭാഗമാണ് ഈ പ്രമേയം. കാന്‍സര്‍ പരിചരണത്തില്‍ സഹാനുഭൂതി, അനുകമ്പ, വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ലോക കാന്‍സര്‍ ദിനം: ചരിത്രം
1999 ഫെബ്രുവരി 4 ന് പാരീസില്‍ നടന്ന ലോക കാന്‍സര്‍ ഉച്ചകോടിയിലാണ് ദിനാചരണം ആദ്യമായി പ്രഖ്യാപിച്ചത്. 2000 ഫെബ്രുവരി 4ന് കാന്‍സറിനെതിരായ ലോക ഉച്ചകോടിയില്‍ പാരീസ് ചാര്‍ട്ടര്‍ ഒപ്പുവച്ചതോടെ ലോക കാന്‍സര്‍ ദിനം ഔദ്യോഗികമായി നിലവില്‍ വന്നു. കാന്‍സര്‍ പരിചരണം, ഗവേഷണം, എന്നിവയിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയില്‍ പാരിസ് ചാര്‍ട്ടര്‍ ഊന്നൽ നല്‍കുന്നു.
















































































































