തമിഴ്നാട്ടിൽ കാളപ്പോരിന് പിന്നാലെ കോഴി പോരും


കാള പോരിന് പേരു കേട്ട തമിഴ് നാട് കാർഷികഗ്രാമങ്ങളിൽ കോഴി പോരും ആവേശം പകരുന്ന ഒരു വിനോദമാണ്.
ഉത്സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും ഭാഗമായിട്ടാണ് കോഴി പോര് അരങ്ങേറുന്നത് കോഴി പോരിനുവേണ്ടി പ്രത്യേകം ഇനം കോഴികളെ ആറ് മാസം വരെ പ്രത്യേക പരിശീലനം നൽകിയാണ് വളർത്തുന്നത്
ശണ്ടൈകോഴികൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
കോഴി പോരിനിടയിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന മൂർച്ചയേറിയ കത്തി തറച്ച് കാണികളിലൊരാൾ മുമ്പ് മരണപ്പെട്ടിരുന്നു ഇതേ തുടർന്ന് കാള പോരിനൊപ്പം കോഴി പോരിനും സുപ്രീം കോടതി വിലക്ക് കല്പിച്ചിരുന്നു നിരോധനം നീങ്ങിയതോടെ തമിഴ് നാട്ടി ലുടനീളം കോഴി പോര് മത്സരവും സജീവമായിരിക്കുകയാണ്.
വളവി , പട്ട, സാംബ, ചെലവ എന്നീ ഇനങ്ങളിൽപ്പെട്ടവയാണ്
ശണ്ടൈകോഴികൾ.
തേനി, മധുര, വിരുതനഗർ, ദിണ്ടുകൽ, തഞ്ചാവൂർ, തൃച്ചി തുടങ്ങിയസ്ഥലങ്ങളിൽ ശണ്ടൈകോഴികളെ വളർത്തുന്നവർ ധാരാളമുണ്ട്.
പ്രത്യേക പരിശീലനവും തീറ്റയും നൽകി വളർത്തി വരുന്ന പോരു കോഴികൾക്ക് ഒരെണ്ണത്തിന് 10,000 മുതൽ രണ്ടു ലക്ഷം രൂപവരെയാണ് വില, ഇതിൽ വളവി , പട്ട എന്നീ ഇനങ്ങൾക്കാണ് ഏറെ ഡിമാൻ്റ് ഇവയ്ക്ക് രണ്ടു ലക്ഷത്തിനു മേൽവിലയുണ്ടെന്നും പറയപ്പെടുന്നു.
മധുരക്കടുത്ത് മേലൂർ, കോയില പുരം, പണ്ണപുറം, എന്നിവിടങ്ങളിലാണ് ഈ ഇനം കോഴികളെ ഏറ്റവും കൂടുതൽ വളർത്തുന്നത്.
മുന്തിരി ,ബദാം, ഈന്തപ്പഴം, പിസ്റ്റ, ഗ്ലൂക്കോസ്, ഹോർലിക്സ്, മുട്ടയുടെ വെള്ള തുടങ്ങിയവയാണ് തീറ്റയായി നൽകുന്നത്.
തമിഴ്നാട്ടിൽ നടക്കുന്ന കോഴി പോരിൽ പങ്കെടുക്കാൻ കർണാടകയിൽ നിന്നു പോലും കോഴികളുമായി എത്താറുണ്ട്.
കോഴികളുടെ എണ്ണത്തിന് അനുസരിച്ച് പ്രത്യേക കളങ്ങൾ നിലത്ത് തയ്യാറാക്കിയാണ് മത്സരം നടത്തുന്നത് പരസ്പരം കൊത്തി പോരടിച്ച് തളർന്നു വീഴാതെ നിലയുറപ്പിക്കുന്ന കോഴിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.
വ്യക്തികളും വിവിധ സംഘടനകളുമാണ് വിജയിക്കുന്ന കോഴിയുടെ ഉടമയ്ക്ക് സമ്മാനങ്ങൾ നൽകുന്നത്.
മത്സരത്തിൽ കോഴികൾക്കും ഉടമകൾക്കും മാത്രമല്ല കാണികൾക്കുമുണ്ട് വീറും വാശിയും ആവേശവും.
മുല്ലപെരിയാർ അണകെട്ടിൻ്റെ ശില്പി പെന്നി ക്വിക്കിൻ്റ ജന്മദിനത്തിൽ പോലും കോഴി പോര് സംഘടിപ്പിച്ചാണ് മധുര ജില്ലയിലെ ആഘോഷം.
ആറുമാസം വരെ അധികമാരുടേയും കണ്ണിൽപെടാതെ വിലയേറിയ പോഷക സാമ്പുഷ്ടമായ തീറ്റയും പരിചരണവും പരിശീലനവും നൽകി പോരു കോഴികളെ വളർത്തി മത്സരകളത്തിലിറക്കുമ്പോൾ അത് തമിഴ്നാട്ടുകാർക്ക് മറ്റൊരാഘോഷമായി മാറുകയാണ്.