‘മഴ കനത്താൽ വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത’; മുൻകരുതൽ വേണമെന്ന് ഗവേഷകർ

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യത. മണ്ണ് ഉറയ്ക്കാത്തത് കൊണ്ട് താഴേക്ക് പതിക്കാൻ സാധ്യത. മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ
തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.തുലാമഴ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.
പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.
ഇത് മുന്നിൽ കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച, ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ്. ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്.
2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ഇതിനോട് കൂടി ചേർത്തു വായിക്കണം ഐസർ മൊഹാലിയുടെ പഠനം.







































































































































