‘തെരച്ചിൽ നിർത്തില്ല, അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാം കർണ്ണാടക ചെയ്തു കഴിഞ്ഞു’; എം.കെ രാഘവൻ

‘അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാർ ചെയ്തു കഴിഞ്ഞുവെന്ന്
കോഴിക്കോട് എംപി എം.കെ രാഘവൻ. ഷിരൂരിൽ തെരച്ചിൽ നിർത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ലോട്ടിങ് വെസൽ വെച്ചുള്ള പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും കർണ്ണാടക സർക്കാർ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും ദൗത്യം തുടരും. അർജ്ജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുഴ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നാല് പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും സംഘവും പരിശോധന നടത്തുന്നത്. അർജുൻ്റെ കുടുംബം വേദനിച്ച് കഴിയുകയാണ്.
അവരെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കെപിസിസിയിലെ തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിൽ ഉള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവൻ എംപി പ്രതികരിച്ചു. ഈ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളിൽ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയിൽ പുകയും തീയുമില്ല. മാധ്യമങ്ങൾ ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുനിടെ ഷിരൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരും.അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി.സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്.
കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു.







































































































































