ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. 117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.
സെന്‍ നദിയിൽ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുക എന്ന പ്രത്യേകതയുമുണ്ട്.ഒളിംപിക്സ് ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും.
സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം മാറ്റി പാരീസിന്‍റെ ഹൃദയമായ സെന്‍ നദിക്കരയില്‍ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ നടത്താൻ തീരുമാനിക്കുകയിരുന്നു. കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.
















































































































