ലോകത്തെ വീണ്ടും ഭീതിയുടെ മുൾമുനയിലാക്കി കിം ജോങ് ഉൻ, പരീക്ഷിച്ചത് വൻ പ്രഹരശേഷിയുള്ള ആണവായുധം, ആക്രമണം നടത്താൻ നടത്താൻ സജ്ജമെന്ന് മുന്നറിയിപ്പ്

സോള്‍: ലോകത്തെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാക്കി ആണവായുധ പരീക്ഷണവുമായി വടക്കന്‍ കൊറിയ.സൈനിക പരിശീലനത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലില്‍ ഡമ്മി ആണവായുധം ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.ഡമ്മി ആയുധം ഘടിപ്പിച്ച മിസൈല്‍ 800 കിലോമീറ്റര്‍ അകലെ 800 മീറ്റര്‍ ഉയരത്തിലുളള ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിക്കാനായി എന്നാണ് വടക്കന്‍ കൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.ഇപ്പോള്‍ തന്നെ അത്യന്തം പ്രഹരശേഷിയുള്ള മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ ആണവായുധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് വടക്കന്‍ കൊറിയ അവകാശപ്പെടുന്നത്.
യുദ്ധം തടയാന്‍ എപ്പോള്‍ വേണമെങ്കിലും ആണവ പ്രത്യാക്രമണം നടത്താന്‍ രാജ്യം തയ്യാറായിരിക്കണം എന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പരീക്ഷണം നടന്നതാണ് ലോകത്തെ ഭീതിയിലാക്കിയത്. ചെറിയൊരു പ്രകോപനമുണ്ടായാല്‍ പോലും മുന്‍ പിന് നോക്കാതെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ കിം മടിച്ചേക്കില്ല.
അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്തിയ പത്തുദിവസത്തോളം നീണ്ട സംയുക്ത സൈനിക അഭ്യാസമാണ് കിമ്മിനെ പ്രകോപിപ്പിച്ചത്. ഏതുനിമിഷവും രാജ്യത്തിന് നേരെ അമേരിക്കയുടെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന കിം സ്വന്തം സൈന്യത്തിന്റെ യുദ്ധശേഷി മെച്ചപ്പെടുത്തുന്നതിന് രണ്ടുദിവസം നീണ്ട സൈനിക പരിശീലനത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പരിശീലനത്തിനിടെയാണ് ആണവായുധ പ്രയോഗത്തിന്റെ പരീക്ഷണം നടത്തിയത്.
പരീക്ഷണം കാണാന്‍ മകള്‍ കിം ജു എയ്ക്കൊപ്പമാണ് കിം ജോങ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വടക്കന്‍ കൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒമ്ബതുകാരിയായ കിം ജു മിസൈല്‍ വിക്ഷേപണങ്ങള്‍ കാണാനെത്തുന്ന ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ രാജ്യത്തെ അടുത്ത ഭരണാധികാരി കിം ജു ആയിരിക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.



























































































































