പിടിതരാതെ ആളെക്കൊല്ലി കാട്ടാന, വട്ടംകറങ്ങി വനംവകുപ്പ്; ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌ന’യെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോൺ ക്യാമറകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്.
നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്.
ഇന്നലെയും ആനയുടെ തൊട്ടടുത്ത് വരെ ദൗത്യ സംഘം എത്തിയെങ്കിലും വെടിവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല. ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചു. റവന്യു അധികാരികളും പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദൗത്യം ഫലം കാണാതെ വന്നതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ അൽപനേരം തടഞ്ഞ് വച്ചിരുന്നു.









































































