വിദേശമദ്യത്തിന് വിലകൂട്ടി; അഖിലേന്ത്യ ടൂറിസ്റ്റ് ബസ് നികുതി കുറച്ചു

സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി. ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ലിറ്ററിന് പത്തു രൂപ ഗാൽവനേജ് ഫീസ് ഈടാക്കും. ഇതുവഴി 200 കോടി രൂപ സമാഹരിക്കും.
ലീസ് കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി. കോടതി ഫീസ് ഉയർത്തിയിട്ടുണ്ട്. റിവിഷൻ ഹർജി ഫീസ് 1500 രൂപയാക്കി വർധിപ്പിച്ചു. ഇതിലൂടെ 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. മോട്ടോർ വാഹന നിരക്കുകളിലും പരിഷ്‌കരണമുണ്ട്. അഖിലേന്ത്യ ടൂറിസ്റ്റ് ബസ് നികുതി കുറച്ചു.
വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളു ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാരുടെ സൗഖ്യം ഉറപ്പാക്കാൻ കെയർ സെന്ററുകൾ തുടങ്ങും. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. സാക്ഷരത പരിപാടികൾക്ക് 20 കോടി രൂപ മാറ്റിവച്ചു.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പദ്ധതി ഇത്തവണയും പരാമർശിച്ചു. വർക്ക് നിയർ ഹോം പദ്ധതി കൂടുതൽ പ്രസക്തമാകുന്നെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5,000 കവിഞ്ഞുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചു. മാലിന്യ നിർമാർജനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. സ്വച്ഛ് ഭാരതിന് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഖരമാലിന്യ നിർമാർജനത്തിന് 5 കോടി രൂപ അനുവദിച്ചു. ശുചിത്വമിഷന് 25 കോടി രൂപ അനുവദിച്ചു.
















































































































