രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്


ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീ. സെഷൻസ് ഇന്ന് ശിക്ഷാ വിധി പറയും. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവ്വം അല്ലെന്നും രാഷ്ട്രീയ കൊലപാതകം ആണെന്നും പരമാവധി ഇളവ് നൽകണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വധിച്ചത്. 2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. ഡിസംബർ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ കൊല്ലപ്പെട്ടു. പിറ്റേന്ന് പുലർച്ചെ രൺജിത്ത് ശ്രീനിവാസനെ ഒരു സംഘം വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കേസിലെ 15 പ്രതികൾ മാവേലിക്കര ജില്ലാ ജയിലിലാണ്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുകളുമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ തെളിവായി ഹാജരാക്കിയത്.
കേസിലെ സാക്ഷികൾക്കും പ്രോസിക്യൂഷൻ അഭിഭാഷകർക്കും നേരെ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണവേളയിൽ പോലീസ് ഒരുക്കിയത്. രഞ്ജീത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഢീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്. രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകവും പോപ്പുലർ ഫ്രണ്ട് നിരോധിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
കേസിൽ ആലപ്പുഴ ഡിവൈഎസ്പി ജയരാജ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പ്രതാപ് ജി പഠിക്കലും പ്രതിഭാഗത്തിനു വേണ്ടി അഡ്വ പി പി ഹാരിസും ഹാജരായി. അതെ സമയം ഷാൻ വധകേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അടുത്ത മാസം രാണ്ടാം തീയതി വീണ്ടും പരിഗണിക്കും.