’കേരള മോഡൽ’ എന്നത് ഭംഗിവാക്കല്ല മറിച്ചു വികസന പ്രവർത്തനങ്ങൾക്കുള്ള കേരളത്തിനുള്ള അംഗീകാരമാണ് : ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ ‘കേരള മോഡൽ ‘ എന്നൊരു വാക്കുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്‌ധനായ റോബിൻ ജെഫ്രി പറഞ്ഞത്. അത് വെറുമൊരു ഭംഗിവാക്കല്ല മറിച്ച് നാനാ തുറകളിലും കേരളം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.തൊടുപുഴ ഗാന്ധി സ്‌ക്വയർ മൈതാനത്ത് നവകേരള സദസ്സ് തൊടുപുഴ നിയോജകമണ്ഡല സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
ലോകത്ത് ആദ്യമായാണ് ഒരു സർക്കാർ അതിന്റെ എല്ലാവിധ ഭരണസംവിധാനങ്ങളോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. ജനക്ഷേമം മുൻനിർത്തി സർക്കാർ ആവിഷ്കരിച്ച പദ്ദതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമല്ല ഇനി വിഭാവന ചെയ്യേണ്ടുന്ന പദ്ദതികൾ ജനങ്ങളിൽ നിന്ന് നേരിട്ട് മനസിലാക്കാൻ കൂടി നടത്തുന്ന നവ കേരള സദസ്സ് ലോകത്തിനു തന്നെ മാതൃകയാണ്. അതിന്റെ വിജയം സാക്ഷ്യപെടുത്തുന്നതാണ് ഓരോ വേദികളിലേക്കും ഒഴുകിയെത്തുന്ന ജനങ്ങൾ. 1892 ൽ കേരളം ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെ നാട്ടുകാരൻ തന്നെ ആയ അമർത്യ സെൻ 130 വർഷങ്ങൾക്ക് ഇപ്പുറം കേരളമോഡൽ ലോകത്തിനു മുന്നിൽ ഒരു മാതൃകയാണ് എന്ന് വിശേഷിപ്പിച്ചത് കേരളം കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നു .
ആളോഹരി വരുമാനത്തിൽ ഇന്ത്യയിൽ തന്നെ മുന്നിൽ ഉള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളം ആണ്. ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കപ്പെടുന്ന റോഡുകളാണ് സംസ്ഥാനത്ത് ഉടനീളം. മലയോര ഹൈവേയുടെ നിർമാണം അവസാനഘട്ടത്തിൽ ആണ്.പുതിയ എയർ പോർട്ടുകൾ, എയർ സ്ട്രിപ്പുകൾ എന്നിവ പരിഗണനയിൽ ആണ്. സംസ്ഥാനത്ത് ഉടനീളം 25 നഴ്സിംഗ് കോളേജുകൾ അനുവദിച്ചു അതിൽ പതിനാറെണ്ണം ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ഉടനീളം ആയിരത്തിൽ അധികം തസ്തികൾ സൃഷ്ടിച്ചു സർക്കാർ മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചു വരുന്നു. 31000 ടൺ ഭാര ശേഷിയുള്ള കപ്പലുകൾ അടുക്കുവാൻ സാധിക്കുന്ന തുറമുഖം ആയ വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങി ആദ്യ കപ്പൽ തീരമണഞ്ഞു . കേരളത്തിന്റെ ഭാവിയുടെ ദിശ തീരുമാനിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നതാവും ഈ തുറമുഖം.കേരളത്തിലെ ചെറുഗ്രാമങ്ങളിൽ 120 പേർക്ക് ജോലി ചെയ്യാവുന്ന ചെറു ഐ ടി പാർക്കുകൾ മുതൽ പെരിന്തൽമണ്ണയിൽ 8000 കോടി വിപണി മൂല്യം ഉള്ള’ ഓപ്പൺ ‘ എന്ന സ്ഥാപനം വരെ ഉണ്ടാകുന്നത് സാമ്പത്തിക -തൊഴിൽ മേഖലയിൽ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിനു ആക്കം കൂട്ടുന്നു.
ക്രമസമാധാന പരിപാലനവും മികച്ച ഭൗതിക സാഹചര്യങ്ങളും യാത്ര സൗകര്യങ്ങളും കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് എത്തിക്കുന്നു. രാജ്യന്തര പുരസ്‌കാരങ്ങൾ വ്യവസായ മേഖലയ്ക് കേരളത്തെ തേടി എത്തുന്നത് ഈ മേഖലയിൽ കേരളം എത്രത്തോളം മുന്നിൽ ആണ് എന്നതിന്റെ നേർ സാക്ഷ്യമാണ്.
1515 കോടി ചിലവിൽ ഏഷ്യയിൽ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിച്ചത് ഈ സർക്കാരിന്റെ കാലത്താണ്.
വിദ്യാഭ്യാസം- ആരോഗ്യം- നിർമ്മാണ മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകുന്നതാണ് സർക്കാർ നയം എന്ന് അദ്ദേഹം പറഞ്ഞു.
അർഹതപ്പെട്ട കേന്ദ്ര വിഹിതങ്ങൾ ലഭിക്കാത്ത കാലത്താണ് ഇത്രയും വികസന പ്രവർത്തനങ്ങൾ നടത്തുന്നത് എന്നുള്ളത് സാധാരണക്കാർക്ക് മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നവകേരള സദസ്സിലൂടെ സാധ്യമാകുന്നു. കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത മുന്നോട്ട് പോകാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.