കനത്ത മഴയിൽ മൺറോഡിൽ ചെളി നിറഞ്ഞതിനെ തുടർന്ന് വട്ടവടയിലെ ഗോത്രവർഗ കോളനികളിലേക്കുള്ള ഗതാഗതം നിലച്ചു
മൂന്നാർ: കനത്ത മഴയിൽ മൺറോഡിൽ ചെളി നിറഞ്ഞതിനെ തുടർന്ന് വട്ടവടയിലെ ഗോത്രവർഗ കോളനികളിലേക്കുള്ള ഗതാഗതം നിലച്ചു. വട്ടവട പഞ്ചായത്തിലെ ചിലന്തിയാറിൽനിന്നു ഗോത്രവർഗ കോളനികളായ സ്വാമിയാർ അള, വത്സപ്പെട്ടി, കുടല്ലാർ, മുലവള്ളം, വയൽത്തറ എന്നിവിടങ്ങളിലേക്കുള്ള റോഡാണ് കനത്ത മഴയിൽ ചെളിനിറഞ്ഞ് ജീപ്പുകൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയിലായത്.
വാഹനങ്ങൾ ഓടാതായതോടെ കോളനികളിലെ കർഷകർ പച്ചക്കറി ഉൾപ്പെടെയുള്ളവ കഴുതകളുടെ പുറത്തു കയറ്റിയാണ് ടൗണിലെത്തിക്കുന്നത്. രണ്ടായിരത്തിലാണ് പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയിൽ പെടുത്തി ഗോത്രവർഗ കോളനിയിലേക്ക് 5 കിലോമീറ്റർ ദൂരത്തിൽ മൺറോഡ് നിർമിച്ചത്. എന്നാൽ 23 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ റോഡ് പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ഏറ്റെടുത്ത് ടാർ ചെയ്യാൻ തയാറായില്ല. തകരുന്ന ഭാഗങ്ങളിൽ കല്ലുകൾ പാകിയും മണ്ണിട്ട് നികത്തിയും ഗോത്രവർഗക്കാരാണ് റോഡ് പതിവായി ഗതാഗത യോഗ്യമാക്കിയിരുന്നത്.
റോഡിന്റെ മോശം അവസ്‌ഥമൂലം 4 വീൽ ജീപ്പുകൾ മാത്രമാണ് ഗോത്രവർഗ കോളനികളിലേക്ക് ഓടിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ റോഡിന്റെ പല ഭാഗങ്ങളിലും ആഴത്തിൽ ചെളിക്കണ്ടുകൾ ഉണ്ടായതോടെയാണ് 4 വീൽ ജീപ്പുകളും ഓട്ടം നിർത്തിയത്. രണ്ടു പതിറ്റാണ്ടിലധികമായി തകർന്നുകിടക്കുന്ന കോളനിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ നവംബർ ഒന്നിന് ചേർന്ന ഊരുകൂട്ടം തീരുമാനമെടുത്തിരുന്നു