‘ഡീപ്ഫേക്കുകൾ ജനാധിപത്യത്തിന് ഭീഷണി’: നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി മന്ത്രി

ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്ഫേക്കുകൾ നിയന്ത്രിക്കാൻ സർക്കാർ ഉടൻ പുതിയ നിയമങ്ങൾ കൊണ്ടുവരും. ഡീപ്ഫേക്കുകൾ തിരിച്ചറിയൽ, റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കൽ, ഉപയോക്തൃ അവബോധം വളർത്തൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകൾക്ക് അവബോധം നൽകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഉടൻ തന്നെ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കും. നിലവിലുള്ള ചട്ടക്കൂട് ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങൾ കൊണ്ടുവരുകയോ ചെയ്യുന്നത് പരിഗണനയിലുണ്ട്. ഡിസംബർ ആദ്യവാരം തന്നെ ഇതിന്റെ അടുത്ത ഘട്ടം നടപ്പിലാക്കും. തീരുമാനങ്ങളുടെ തുടർനടപടികളെക്കുറിച്ചും ഡ്രാഫ്റ്റ് റെഗുലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യും.
അടുത്തിടെയാണ് സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകൾ വ്യാപകമായ പ്രചരിച്ചുതുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നടി രശ്മിക മന്ദാനയുടെയും സാറ ടെൻഡുൽക്കറുടെയും ഡീപ്പ് ഫേക്കുകൾ വൈറലായിരുന്നു. രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
















































































































