‘ബിജെപി ഗൗതമിയ്ക്കൊപ്പം തന്നെ, തെറ്റിദ്ധാരണയുണ്ടായതാണ്’;നടി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാമലൈ
ചെന്നൈ: ബിജെപിയിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി പാർട്ടി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും ബിജെപി അവർക്കൊപ്പം തന്നെയാണെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പനെ ചില നേതാക്കൾ പിന്തുണയ്ക്കുന്നെന്നും ആരോപിച്ചാണ് ബിജെപിയുമായുള്ള 25 വർഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചത്.
“ഗൗതമിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വളരെ വേഗത്തിൽ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാർട്ടി അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർക്ക് തോന്നുന്നു, തെറ്റിദ്ധാരണയാണത്. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടായതാണ്. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. അയാൾ 25 വർഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാൾ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതിൽ ഞങ്ങൾ ഗൗതമിയുടെ പക്ഷത്താണ്’’– അണ്ണാമലൈ പറഞ്ഞു.
തന്റെ 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അഴകപ്പനും ഭാര്യയും തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും പറഞ്ഞു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.













































































