അപകടത്തിൽപ്പെട്ടുകിടന്നവരെ ആരും തിരിഞ്ഞുനോക്കിയില്ല: രക്ഷകരായി മോട്ടോർവാഹന വകുപ്പ്
തൊടുപുഴ : വഴിയിൽ അപകടത്തിൽപ്പെട്ട അമ്മയെയും മകളെയും ആരും തിരിഞ്ഞുനോക്കിയില്ല. രക്ഷകരായി മോട്ടോർവാഹന വകുപ്പ്. പട്ടയംകവലയിൽ ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തിൽ കരിമണ്ണൂർ സ്വദേശികളായ അമ്മയും മകളുമാണ് സഹായം ലഭിക്കാതെ വഴിയിലായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് ഇരുവരും വഴിയിലേക്ക് വീണുകിടന്നെങ്കിലും ആരും സഹായിക്കാനെത്തിയില്ല.
ആളുകൾ കൂടിയെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമമുണ്ടായില്ല. ഇതിനിടെ സംഭവം കണ്ടുനിന്ന ഒരാൾ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ജോ. ആർ.ടി.ഒ. നസീറിനെ ഇക്കാര്യം വിളിച്ചറിയിച്ചു.
പരിശോധനയ്ക്കായി പോയ വകുപ്പിന്റെ വാഹനം ഈ സമയം സംഭവസ്ഥലത്തിന് കുറച്ചകലെയായി ഉണ്ടായിരുന്നു. ഒട്ടും താമസിക്കാതെ ഇവരെത്തി ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ശരീരത്തിൽ മുറിവുണ്ടായിരുന്നു.
എങ്കിലും സാരമുള്ള പരിക്കുകളൊന്നുമില്ല. ആശുപത്രിയിൽ വേണ്ട സഹായങ്ങളും നൽകിയശേഷമാണ് മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർ മടങ്ങിയത്. എ.എം.വി.ഐ. പി.കെ.ബാബു, എം.വി.ഐ. സക്കീർ, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.