തൊണ്ണൂറ്റിയെട്ടാം വയസ്സിൽകോവിഡിനെ തോൽപ്പിച്ച് ലക്ഷ്മിയമ്മ
കുമളി : മൂന്നാഴ്ചകൾക്ക് മുമ്പ് കൊല്ലംപട്ടട സ്വദേശിയായ ലക്ഷ്മിയമ്മയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുമ്പോൾ വീട്ടുകാർക്കൊപ്പം കുമളിയിലെ ആരോഗ്യപ്രവർത്തകർക്കും വലിയൊരു ആശങ്കയുണ്ടായിരുന്നു.
98 വയസ് പിന്നിട്ട ലക്ഷ്മിയമ്മയ്ക്ക് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾക്കൊപ്പം രോഗബാധയുണ്ടായതാണ് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായത്.
ആദ്യം വീട്ടിൽതന്നെ ചികിത്സ നൽകാമെന്ന് തീരുമാനിച്ചെങ്കിലും ശരീരത്തിൽ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയാൻ തുടങ്ങിയതോടെ പെരിയാർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റി.
കോവിഡിനോട് പൊരുതാനുറച്ചെത്തിയ ലക്ഷ്മിയമ്മയ്ക്ക് ആരോഗ്യപ്രവർത്തകരും പഞ്ചായത്തും പൂർണമായ പിന്തുണയ്‌ക്കൊപ്പം മികച്ച ചികിത്സ കൂടി
ഒരുക്കാൻ തുടങ്ങിയതോടെ രോഗമുക്തി ആരോഗ്യപ്രവർത്തകർ വിചാരിച്ചതിലും വേഗത്തിലായി. മൂന്നാഴ്ചകൾക്കിപ്പുറം പ്രായത്തിന്റേതായ ചെറിയ അവശതകൾ ഒഴിച്ചാൽ ലക്ഷ്മിയമ്മ പൂർണ ആരോഗ്യവതിയാണ്.
ഏതൊരു പ്രായത്തിലുള്ളവർക്കും കോവിഡിനെ അതിജീവിക്കാൻ കഴിയുമെന്ന് ലക്ഷ്മിയമ്മ വീണ്ടും തെളിയിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ ഏറ്റവും പ്രായംകൂടി കോവിഡ് രോഗമുക്തി തേടിയ ആൾക്കൂടിയായിരിക്കുകയാണ് ലക്ഷ്മിയമ്മ.
ലക്ഷ്മിയമ്മയെ വീട്ടിലേക്ക് യാത്രക്കാൻ ആരോഗ്യവിഭാഗത്തിൽനിന്നും പഞ്ചായത്തിൽനിന്നുമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.