ഖലിസ്താൻവാദികളെ പിന്തുണച്ചു, ഇന്ത്യയിൽ വരേണ്ട; കനേഡിയൻ റാപ്പ് ഗായകന്റെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. ഖലിസ്താൻവാദത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിൽ കാലുകുത്തേണ്ടെന്ന് മോർച്ച നേതാക്കൾ പറഞ്ഞു.
ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികകൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.

ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനമുണ്ടായിരുന്നു.ശുഭ്‌നീത് സിങ്ങിന്റെ ആദ്യ ഇന്ത്യാ പര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
അതിനിടെ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യൻ പര്യടനത്തിന്റെ സ്‌പോൺസർഷിപ്പ് പിൻവലിച്ചതായി ഇന്ത്യൻ ഇലക്ട്രിക് കമ്പനിയായ ‘ബോട്ട്’ പ്രസ്താവന ഇറക്കി. മുംബൈ പര്യടനത്തിന്റെ ഉൾപ്പെടെ സ്‌പോൺസർഷിപ്പ് പിൻവലിക്കുന്നതായി ബോട്ട് അറിയിക്കുകയായിരുന്നു.
ശുഭ് നേരെത്തെ നടത്തിയ പ്രസ്തവാനകളുടെ പേരിലാണ് സ്‌പോൺസർഷിപ്പ് പിൻവലിക്കുന്നതെന്ന് ബോട്ട് അറിയിച്ചു. അപൂർണമായ ഇന്ത്യൻ മാപ്പ് പ്രസിദ്ധീകരിച്ചുവെന്നും ഖലിസ്ഥാൻ അനുകൂല നിലപാടുകൾ സ്വീകരിച്ചുവെന്നുമാണ് ശുഭ്‌നീത് സിങ്ങിനെതിരെയുള്ള ആരോപണം.













































































