ജീറ്റ് കുനേ ദോ ഇന്ത്യയുടെ പ്രതിക്ഷകളായിരുന്ന ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് സംഭവിച്ചത് എന്ത്.


ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് അസര്‍ബെയ്ജാനില്‍ നടന്ന അന്തര്‍ദേശീയ ജീറ്റ് കുനേ ദോ ചാമ്പ്യന്‍ഷിപ്പ് നഷ്ടമായി.
ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇടുക്കി ജില്ലാക്കാരായ ആറ് വിദ്യാര്‍ഥികളെയും പരിശീലനകനെയുമാണ് അകാരണമായി തടഞ്ഞത്.
കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ നാലിനുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് പുറപ്പെടാനിരുന്നത്. പുലര്‍ച്ചെ ഒന്നോടെ ഇവര്‍ ബോര്‍ഡിങ് പാസ് എടുക്കാനെത്തിയപ്പോഴാണ് മത്സരാര്‍ഥികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പറഞ്ഞ് തടഞ്ഞത്.
കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയിട്ടും ബോര്‍ഡിങ് പാസ് അനുവദിച്ചില്ല. മൂന്നുമണിക്കൂറിലധികം വിമാനത്താവളത്തില്‍ തങ്ങിയ ഇവര്‍ പല ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ തിരികെ മടങ്ങുകയായിരുന്നു.
ഏറേ പ്രതിക്ഷയോടെ
വിവിധ സംഘടനകളുടെ സഹായത്തോടെയാണ് കുട്ടികൾ പുറപ്പെട്ടത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടി ഇവരെ വല്ലാതെ വലച്ചു.
മത്സരാര്‍ഥികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ് ടിക്കറ്റിന് ഉള്‍പ്പെടെ ചെലവായത്. ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കുമെന്ന് പരിശീലകന്‍ രാജന്‍ ജേക്കബ്, മത്സരാര്‍ഥികളുടെ ബന്ധുക്കളായ ആതിര അജോ, ബിജി റെജി, ലിജി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.