‘മുസ്ലിം വനിതകൾ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന ഫാക്ടറി’, സ്ത്രീത്വത്തെ അപമാനിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കർണാടകയിൽ മുസ്ലീം വനിതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ട ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്ച്ചൂർ സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാൾ ‘മുസ്ലിം സ്ത്രീകൾ കുഞ്ഞുങ്ങളെ നിർമ്മിക്കുന്ന ഫാക്ടറിയാണ്’ എന്ന് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. സ്റ്റാറ്റസ് വൈറലായതിനെ തുടർന്നാണ് അറസ്റ്റ്. റായ്ച്ചൂരിലെ ലിംഗ്‌സുഗർ ടൗണിൽ താമസിക്കുന്ന ആർഎസ്‌എസ് പ്രവർത്തകൻ രാജു തമ്പക് വ്യാഴാഴ്ച വൈകുന്നേരമാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. തുമ്പകിന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങൾ പൊലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി വൈകി തുമ്പകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സെക്ഷൻ 295 (എ) (മതവികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം), 505 (1) (സി) (ഏതെങ്കിലും വർഗത്തെയോ സമുദായത്തെയോ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യം അല്ലെങ്കിൽ പ്രകോപിപ്പിക്കാനുള്ള സാധ്യത) എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി.
















































































































