‘എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കും’; ക്രൈസ്തവ മതമേലധ്യക്ഷന്മാരോട് പ്രധാനമന്ത്രി

എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ട് ക്രൈസ്തവ മതമേലക്ഷന്മാരുമായുള്ള കൊച്ചിയിലെ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും.
സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ. പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ നന്നായിരുന്നു എന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു.
1. മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലബാർ സഭ
2. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, ഓർത്തഡോക്സ് സഭ
3. ജോസഫ് മാർ ഗ്രീഗോറിയോസ്, യാക്കോബായ സഭ
4. മാർ മാത്യു മൂലക്കാട്ട്, ക്നാനായ കത്തോലിക്ക സഭ, കോട്ടയം
5. മാർ ഔജിൻ കുര്യാക്കോസ്, കൽദായ സുറിയാനി സഭ
6. കർദ്ദിനാൾ മാർ ക്ലീമിസ്, സീറോ മലങ്കര സഭ
7. ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ ലത്തീൻ സഭ വരാപ്പുഴ രൂപത
8. കുര്യാക്കോസ് മാർ സേവേറിയൂസ്, ക്നാനായ സിറിയൻ സഭ, ചിങ്ങവനം
എന്നീ എട്ട് ക്രൈസ്തവ മത മേലധ്യക്ഷന്മാരാണ് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിൽ നടന്ന കൂടിക്കാഴ്ചയിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും പങ്കെടുത്തു. ഡോക്ടർ രാധാകൃഷ്ണൻ രചിച്ച ഭഗവദ് ഗീതയെ അധികരിച്ചുള്ള ഇംഗ്ലീഷ് പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.