ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു.
വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ 75 ഏക്കർ പ്രദേശത്തെ 12 സോണുകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്.
25 അഗ്നിശമന സേനാംഗങ്ങളും നാവികസേനയുടെ 4 യൂണിറ്റുകളും പോർട്ട് ട്രസ്റ്റിന്‍റെ 4 അഗ്നിശമന യൂണിറ്റുകളും ചേർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കടമ്പ്രയാറിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ ആലപ്പുഴയിൽ നിന്ന് ജംബോ പമ്പുകളും എത്തിച്ചിരുന്നു. ദിശ മാറുന്ന ശക്തമായ കാറ്റാണ് പ്രധാന വെല്ലുവിളി. തീപിടിത്തം അട്ടിമറിയാണെങ്കിൽ കാരണം കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.







































































































































