വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം; 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

ജറുസലേം: വെസ്റ്റ് ബാങ്കിലെ നബ്‌ളൂസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.
അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിൻ്റെ വാദം. കൊല്ലപ്പെട്ടവരിൽ ആയുധധാരികളായ നാലുപേരും ഉൾപ്പെടുന്നതായി ഇസ്രയേൽ അറിയിച്ചു. ഇസ്രായേൽ നടത്തിയ വെടിവെയ്പിൽ 102 പേർക്ക് പരിക്കേറ്റതായും ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പലസ്തീൻ സായുധ സംഘടനയിലെ അംഗങ്ങളാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 2023 ൽ 62 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ 10 ഇസ്രയേൽ പൗരൻമാരും ഒരു യുക്രൈൻ ടൂറിസ്റ്റും പലസ്തീൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും വിശദീകരിച്ചു.













































































