മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം. തെളിവില്ലാതെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് ബി.ജെ.പിയുടെ പരാതിയിൽ പറയുന്നത്.
തുടർന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
















































































































