ഭക്ഷ്യസുരക്ഷാ പരിശോധന; കേരളത്തിന് രാജ്യത്ത് ഏഴാം സ്ഥാനം മാത്രം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷം രാജ്യത്തെ പരിശോധനാ റാങ്കിംഗിൽ സംസ്ഥാനം ഏഴാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 4.5 കോടി രൂപ പരിശോധനകൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശിനി രശ്മി രാജ് (33), കാസർകോട് സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതി (19) എന്നിവരാണ് മരിച്ചത്.
2020-21ൽ ഭക്ഷ്യസുരക്ഷാ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. 72 പോയിന്‍റ് നേടിയ ഗുജറാത്തിന് പിന്നിൽ 70 പോയിന്‍റ് കേരളം നേടിയിരുന്നു. 2021-22 ലെ റാങ്കിംഗിൽ കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനം നേടിയ തമിഴ്നാടിന് 82 പോയിന്‍റും കേരളത്തിന് 57 പോയിന്‍റുമാണുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിലാണ് കേരളം. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയുള്ള അഞ്ച് വർഷത്തിനിടെ 4.24 കോടി രൂപയാണ് പരിശോധനയ്ക്കായി ചെലവഴിച്ചത്.
നിലവിൽ അഞ്ച് ജില്ലകളിൽ മാത്രമാണ് പരിശോധനാ ലാബുകൾ ഉള്ളത്. ഒൻപത് ജില്ലകളിൽ കൂടി ലാബുകൾ സ്ഥാപിക്കാനുള്ള തീരുമാനവും കടലാസിലാണ്.
ഉള്ളവയ്ക്ക് എൻഎബിഎൽ അക്രഡിറ്റേഷൻ ഇല്ല. പിടിച്ചെടുക്കുന്ന സാംപിളുകള്‍ അംഗീകൃത ലാബുകളിൽ പരിശോധിച്ചാൽ മാത്രമേ കോടതികൾ അംഗീകാരം നൽകുകയുള്ളൂ. ലാബുകൾ നവീകരിക്കുകയും അംഗീകാരം ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയയും മന്ദഗതിയിലാണ്. ദേവനന്ദയുടെ മരണം നടന്ന മെയ് മാസം മുതൽ പരിശോധനകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തിപ്പെടുത്തിയാൽ മാത്രമേ ദുരന്തങ്ങൾ ആവര്‍ത്തിക്കാതിരിക്കൂ.
















































































































