ക്രൊയേഷ്യയോട് പകരംവീട്ടി അർജന്റീന; 2018ലെ തോൽവിക്ക് കണക്ക് തീർത്തത് അതേ സ്കോറിൽ

ദോഹ: ക്രൊയേഷ്യക്കെതിരെ ലോകകപ്പ് ക്വാര്‍ട്ടറിലെ ആധികാരിക വിജയം അർജന്റീനയ്ക്ക് മധുര പ്രതികാരം കൂടിയാണ്. 2018 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ അന്നത്തെ അര്‍ജന്റീന ടീമിനെ നിലംപരിശാക്കിയ പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. എതിരില്ലാത്ത മൂന്ന് ഗോളിന് അന്ന് റഷ്യയില്‍ ഏറ്റുവാങ്ങേണ്ടിവന്ന തോല്‍വിയുടെ നാണക്കേട് അതേ സ്‌കോറില്‍ തന്നെ കഴുകി കളഞ്ഞിരിക്കുകയാണ് മെസിയും കൂട്ടരും ഇപ്പോള്‍.ആന്റേ റബിച്ച് (53ാം മിനിറ്റ്), ലൂക്കാ മോഡ്രിച്ച് (80ാം മിനിറ്റ്), ഇവാന്‍ റാക്കിറ്റിച്ച് (90+ 1) മിനിറ്റ് എന്നിവരായിരുന്നു അന്ന് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. അന്നത്തെ ആ തോല്‍വി ലോകകപ്പില്‍ നിന്ന് തന്നെ അര്‍ജന്റീനയ്ക്ക് പുറത്തേക്ക് വഴി തുറക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ വീഴ്ത്തിയാണ് അർജന്റീന ആയുസ്സ് നീട്ടിയെടുത്തത്. എന്നാല്‍ ആ യാത്ര അധികം നീണ്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി.എണ്ണം പറഞ്ഞ മൂന്ന് ഗോളുകളടിച്ചാണ് ഇത്തവണ അര്‍ജന്റീന വിജയം ആഘോഷിച്ചത്. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളും പെനാല്‍റ്റി ഗോളാക്കിയ മെസിയുമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.