കൊറോണ മനുഷ്യ നിർമ്മിതം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്രൂ ഹഫ് പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഹഫിനെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്‍റെ പുസ്തകത്തിലാണ് ഹഫ് ഇക്കാര്യം പരാമർശിച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് ഹഫ് പറഞ്ഞു. യുഎസ് ധനസഹായത്തോടെയാണ് കൊറോണ വൈറസ് പടർന്നതെന്നും ഹഫ് പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച്, പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒയായ ഇക്കോഹെൽത്ത് അലയൻസിന്‍റെ മുൻ വൈസ് പ്രസിഡന്‍റാണ് ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ വേണ്ടത്ര സുരക്ഷയോടെ നടത്തിയില്ലെന്നും അതിന്‍റെ ഫലമാണ് വുഹാൻ ലാബിലെ ചോർച്ചയെന്നും ഹഫ് തന്‍റെ പുസ്തകത്തിൽ അവകാശപ്പെടുന്നു.
കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളുടെ കേന്ദ്രമാണ് വുഹാൻ ലാബ്. അവിടെ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന ആരോപണം ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും നിഷേധിച്ചിരുന്നു. എന്നാൽ കൊറോണ ഒരു ജനിതക എഞ്ചിനീയറിംഗ് ഏജന്‍റാണെന്ന് ചൈനയ്ക്ക് ആദ്യ ദിവസം തന്നെ അറിയാമായിരുന്നു എന്നും, അപകടകരമായ ബയോടെക്നോളജി ചൈനയ്ക്ക് കൈമാറിയതിന് ഉത്തരവാദി യുഎസ് സർക്കാരാണെന്നും ഹഫ് പറഞ്ഞു.













































































