previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പോതമേട്ടില്‍ ആദിവാസി യുവാവിനെ നായാട്ടിനിടെ പ്രതികള്‍ മനഃപൂര്‍വം വെടിവച്ചു കൊന്നതെന്ന് സൂചന



ഇടുക്കി: പോതമേട്ടില്‍ ആദിവാസി യുവാവിനെ നായാട്ടിനിടെ പ്രതികള്‍ മനഃപൂര്‍വം വെടിവച്ചു കൊന്നതെന്ന് സൂചന.

പ്രതികള്‍ നായാട്ട് നടത്തുന്ന വിവരം പുറത്ത് പറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃഗവേട്ടയെക്കുറിച്ച്‌ പുറത്ത് പറഞ്ഞതിനെ ചൊല്ലി സംഭവ ദിവസം പ്രതികളും മഹേന്ദ്രനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഘത്തില്‍ നിന്ന് മഹേന്ദ്രനെ ഒഴിവാക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് മഹേന്ദ്രന്‍ ബഹളം വച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ വ്യക്തമാകൂ. രണ്ട് ദിവസത്തിനകം പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 27നാണ് ബൈസണ്‍വാലി 20 ഏക്കര്‍ സ്വദേശിയായ മഹേന്ദ്രന്‍ (24) കൊല്ലപ്പെടുന്നത്. നായാട്ടിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിന്റെ ബട്ടന്‍സ് ടോര്‍ച്ച്‌ വെളിച്ചത്തില്‍ തിളങ്ങുന്നത് കണ്ട് കാട്ടുമൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച്‌ ഒപ്പമുണ്ടായിരുന്ന സാംജി വെടിവെച്ചെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ഇരുപതേക്കര്‍ സ്വദേശികളായ കളപ്പുരയില്‍ സാംജി (44), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. മൃതദേഹം മൂവരും ചേര്‍ന്ന് ചുമന്നുകൊണ്ട് ആളില്ലാത്ത സ്ഥലം നോക്കി മറവ് ചെയ്യുകയായിരുന്നു. ഇതിനായി പ്രതികള്‍ മുത്തയ്യായുടെ വീട്ടില്‍ പോയി തൂമ്ബയെടുത്തുകൊണ്ട് വരികയും ചെയ്തു. പിന്നീട് മഹേന്ദ്രന്റെ വസ്ത്രമടക്കം കത്തിച്ച്‌ നശിപ്പിച്ചു. കുഴിച്ചിട്ട ശേഷം തൂമ്ബയും ആരും കാണാത്ത തരത്തില്‍ ഒളിപ്പിച്ചു. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നായാട്ടിന് പോയതാണെന്ന് ഉറപ്പിച്ച്‌ പറഞ്ഞതോടെ ഒപ്പം പോയ മറ്റുള്ളവരെ പൊലീസ് സംശയിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന്റെ കൂടെയടക്കം ചേര്‍ന്ന് പ്രതികള്‍ തിരച്ചിലില്‍ സജീവ പങ്കാളികളായിരുന്നു. ഇവര്‍ മഹേന്ദ്രനെ കാണാതായ അന്ന് പരസ്പരം കണ്ടില്ലെന്നടക്കം പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും മൂവരും ഓട്ടോറിക്ഷയില്‍ ഒരുമിച്ച്‌ വന്നിറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോതമേട് ഒറ്റമരം റോഡിലെ ഗോസ്റ്റ് ഹൗസിന് സമീപമുള്ള ഏലത്തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടത്തുകയാരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നേരത്തെ തന്നെ മഹേന്ദ്രന്റെ അമ്മയും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!