‘പരിസ്ഥിതി ലോല മേഖല തീരുമാനിക്കുന്നത് കിലോമീറ്റർ അടിസ്ഥാനത്തിലല്ല’


ദുബായ്: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. വനത്തിന്റെ ജണ്ടയ്ക്കു പുറത്തുള്ളതും കടലിന്റെ ചുണ്ണാമ്പ് കല്ലിന് പുറത്തുള്ളതും കരഭൂമിയാണ്. അതിന്റെ അവകാശത്തിന് വിരുദ്ധമായി എന്ത് സർക്കാർ നിയമം വന്നാലും കോടതി വിധി വന്നാലും കേരളം അതിനെ എതിർക്കും.
പരിസ്ഥിതി ദുർബലമാണോ എന്ന് തീരുമാനിക്കുന്നത് കിലോമീറ്ററുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭവനനിർമാണ നിയമം പരിഷ്കരിക്കും. എവിടെ ഒരു വീട് വയ്ക്കണം, എവിടെ വയ്ക്കരുത്. ഒരു വീട് എങ്ങനെ നിർമ്മിക്കാം, അത് എങ്ങനെ പാടില്ല തുടങ്ങിയ കാര്യങ്ങൾ നിയമ പരിഷ്കരണത്തിൽ ഉൾപ്പെടും.
തിരുവനന്തപുരത്ത് 40 വ്യത്യസ്ത തരം വീടുകളുള്ള ഹൗസിംഗ് പാർക്ക് നിർമ്മിക്കും. അനുയോജ്യമായ വീടിന്റെ മാതൃക ഹൗസിംഗ് പാർക്കിൽ നിന്ന് തിരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു. മിച്ചഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ സെറ്റിൽമെന്റ് നിയമം ഉടൻ പാസാക്കും.