നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് സർക്കാർ, അതിജീവിതയുടെ ഹർജിയില്‍ വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലുള്ള പീഡനദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കോടതിയിൽ ദൃശ്യങ്ങൾ പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് വാദം നടക്കും.
കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തിയത്. കോടതികളിൽ ദൃശ്യങ്ങൾ പരിശോധിച്ചത് നിയമവിരുദ്ധമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ സ്വതന്ത്ര അന്വേഷണം സർക്കാർ ആവശ്യപ്പെട്ടത്. പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന നിലപാട് സർക്കാർ കോടതിയിൽ ആവർത്തിച്ചു.
അതിജീവിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ ഓൺലൈൻ വഴി ഹാജരാകും. അങ്കമാലി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. അതേ വർഷം ഡിസംബർ 13ന് എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലും സമാനമായി ദൃശ്യം പരിശോധിക്കപ്പെട്ടു. രാത്രി 10.50 നാണ് മെമ്മറി കാർഡ് തുറന്നത്. 2021 ജൂലൈ 19ന് വിചാരണ കോടതിയിൽ ഉച്ചക്ക് 12 മണിക്ക് മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിൽ ഉപയോഗിച്ചതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാർഡിൽ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചതിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയും സമീപിച്ചത്.







































































































































