മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും


മുല്ലപ്പെരിയാര്‍:സുപ്രീം കോടതി നിർദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ മുല്ലപ്പെരിയാര്‍ സന്ദർശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉൾപ്പെടുത്തിയത്.
ഇറിഗേഷൻ ആൻറ് അഡമിനിസ്ട്രേഷൻ ചീഫ് എൻജിനീയർ എൻജിനീയർ അലക്സ് വർഗീസാണ് കേരളത്തിൻറെ പ്രതിനിധി. കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യമാണ് തമിഴ്നാടിൻറെ പ്രതിനിധി. കേന്ദ്ര ജലക്കമ്മീഷൻ അംഗം ഗുൽഷൻരാജാണ് സമിതി അധ്യക്ഷൻ.
കേരളത്തിന്‍റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ സെക്രട്ടറി സന്ദീപ് സക്സേനയുമാണ് ഉണ്ടായിരുന്നത്. രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽ വേ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തും.