കട്ടപ്പനയിൽ വാഹന ഇൻഷുറൻസിന്റെ പേരിൽ യുവതി പണം തട്ടുന്നതായി പരാതി

കട്ടപ്പനയിൽ വാഹന ഇൻഷുറൻസിന്റെ പേരിൽ യുവതി പണം തട്ടുന്നതായി പരാതി
കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന യൂ. എൻ. ഇസഡ് ബിസിനസ് സൊല്യൂ ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഒരു യുവതിയാണ് പണം തട്ടുന്നത്. ഇതു സംബന്ധിച്ചു പോലീസ് സൈബർ സെല്ലിനും കട്ടപ്പന ഡി വൈ എസ് പിക്കും പരാതി ലഭിച്ചിട്ടുണ്ട്.
വാഹന ഇൻഷുറൻസ് പുതുക്കാനുള്ളവരെ യുവതി ഫോണിൽ വിളിച്ചു പോളിസി പുതുക്കാനുള്ള സമയമായെന്നും ഇപ്പോൾ ഡിസ്കണ്ട് റേറ്റിൽ പുതുക്കി കൊടുക്കാമെന്നും ഇതിന് അടക്കണ്ട തുക എത്രയാണെന്നും അറിയിക്കും.
വാഹന ഉടമകൾ പ്രതികരിച്ചില്ലെങ്കിൽ തുടർച്ചയായി വിളിച്ചു ഇപ്പോൾ ഡിസ്കണ്ട് റേറ്റിൽ അടക്കുന്നതിന്റെ നേട്ടവും വൈകിയാൽ ഇൻഷുറൻസ് നഷ്ടപ്പെടുമെന്നും അറിയിക്കും.
ഇങ്ങനെ പണം അടക്കാൻ തയ്യാറാവുന്നവർക്ക് ബാങ്ക് അക്കൗണ്ട് നമ്പർ, ഗൂഗിൾ പേ നമ്പർ തുടങ്ങിയവ നൽകി പണം വാങ്ങും.
പിന്നീട് ബന്ധപെടുമ്പോൾ ഇൻഷുറൻസ് പോളിസി ഡീറ്റെയിൽസ് ഉടൻ അയക്കാമെന്ന് പറയും.
ദിവസങ്ങൾ കഴിഞ്ഞു പിന്നീട് ഫോൺ ചെയ്താൽ മറുപടി ഉണ്ടാകാറില്ല.
ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടപെട്ടതായാണു പരാതി. കൊല്ലം അഞ്ചാലുംമൂട്
സ്വദേശിക്ക് ഇത്തരത്തിൽ 11800 രൂപ നഷ്ടപ്പെട്ടു.
ഇയാളുടെ പിക്ക് അപ്പിന്റെ ഇൻഷ്വറൻസ് പേരിലായിരുന്നു പണം തട്ടിപ്പ് നടന്നത്.
കട്ടപ്പന ഡി വൈ എസ് പി. വി. എ നിഷാദ്മോന് ഇത് സംബന്ധിച്ചു പത്തനംതിട്ട, കൊട്ടാരക്കര സ്വാദേശികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപ് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ സ്‌ഥാപനം അടച്ചിട്ട നിലയിലാണെന്നും സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായും കട്ടപ്പന ഡി വൈ എസ് പി അറിയിച്ചു.































































































































