സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ; അടിയും തിരിച്ചടിയുമായി സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ട്

തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഓരോ ദിവസവും അടിയും തിരിച്ചടിയുമായാണ് സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ടുപോകുന്നത്.
ദ്രവീഡിയൻ പാർട്ടികളെ തറപറ്റിച്ച് അധികാരം പിടിച്ച സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് നൂറാം നാൾ. 717 ടാസ്മാക് കടകൾ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെൺ സേന, ലഹരിമുക്ത തമിഴ്നാടിനായി പ്രത്യേക സേന, സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും യുവതികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും കാർഷിക കടങ്ങൾ എഴുതിത്തള്ളി, 200 യൂണിറ്റ് സൌജന്യ വൈദ്യതി, 104 ധാരണാപത്രങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം. അങ്ങനെ നൂറാം ഗിനം ഏറെയുണ്ട് പറയാൻ ടിവികെ സർക്കാറിന്. അഴിമതി രഹിത ഭരണമെന്ന കൃത്യമായ സന്ദേശം ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് സാധിയ്ക്കുന്നുണ്ടെന്ന് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. രാജേന്ദ്രപ്രസാദ്.
സ്ത്രീകൾക്കുള്ള പ്രതിമാസ തുക 2500 ആയി ഇനിയും ഉയർത്തിയിട്ടില്ല. എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൌജന്യ യാത്ര പദ്ധതി നടപ്പാക്കിയില്ല. തുടങ്ങി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതൊന്നും ടിവികെ ചെയ്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഡിഎംകെ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ടിവികെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടിക്കടി പറയുന്നുണ്ട്.
ഉദയനിധിയുടെ അറസ്റ്റാണ് ടിവികെ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദം. ഇത് പ്രതിപക്ഷം ഇപ്പോഴും ആയുധമാക്കുന്നുമുണ്ട്. ഇതൊന്നും ശ്രദ്ധിയ്ക്കാതെ മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് . വരും മാസങ്ങളിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയും അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചും മുന്നോട്ടുപോകാനാണ് ടിവികെ സർക്കാരിന്റെ പദ്ധതി.









































































































































