കേരളത്തിലെ സമഗ്ര വളര്‍ച്ചയ്ക്ക് മുന്‍ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ സംഭാവനങ്ങള്‍ ജനങ്ങള്‍ എക്കാലവും സ്മരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

കേരളത്തിലെ സമഗ്ര വളര്‍ച്ചയ്ക്ക് മുന്‍ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ സംഭാവനങ്ങള്‍ ജനങ്ങള്‍ എക്കാലവും സ്മരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
വി എസ് ഒന്നാം ചരമവാര്‍ഷിക അനുസ്മരണം കട്ടപ്പനയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയെ എക്കാലവും എതിര്‍ത്തയാളാണ് വി എസ്. എന്നാല്‍, കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഇതേ ആശയങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍ക്കാനും വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള്‍ വിറ്റിഴിക്കാനും യുഡിഎഫ് അവസരമൊരുക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റിയ ആരോഗ്യ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിക്കുകയാണ്. ഗവ. ആശുപത്രികളില്‍ സാധാരണക്കാരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്‌ഐ നടത്തിവരുന്ന പൊതിച്ചോര്‍ വിതരണം അട്ടിമറിക്കാനാണ് മന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്നും CV വർഗീസ് പറഞ്ഞു.
തുടര്‍ച്ചയായി വൈദ്യുതി മുടക്കിയും ജനത്തെ ബുദ്ധിമുട്ടിക്കുന്നു.
10 വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാനാണ് നീക്കം നടത്തുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, പി ബി ഷാജി, ടോമി ജോര്‍ജ്, കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പുളിയന്‍മല ലോക്കല്‍ സെക്രട്ടറി കെ എ മണി, സ്വന്തമായി എഴുതിയ ‘വി എസ്’ എന്ന കവിത ആലപിച്ചു.
ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച അനുസ്മരണ റാലിയില്‍ തൊഴിലാളികള്‍, കര്‍ഷകര്‍, വിവിധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അണിനിരന്നു. രാവിലെ പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പതാക ഉയര്‍ത്തിയും പുഷ്പാര്‍ച്ചന നടത്തിയും സ്മരണ പുതുക്കി.







































































































































