‘സിജെപിയെ ഔദ്യോഗിക രാഷ്ട്രീയ മുന്നണിയാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി യുവാവ്

കോക്രോച്ച് ജനതാ പാര്‍ട്ടിയെ(സിജെപി) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാർട്ടി കൺവീനറായി സ്വന്തം പേര് നൽകിയാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക അപേക്ഷ തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. സിജെപിക്ക് രാഷ്ട്രീയ രൂപം വേണമെന്നും വിദേശത്തുള്ള അഭിജിത്തിനെ പറ്റി ആർക്കും അറിയില്ലെന്നും അപേക്ഷ നൽകിയ അഭിഭാഷകൻ പ്രതികരിച്ചു.
യുവജനങ്ങൾ അവരുടെ ആശങ്കകൾ അറിയിച്ച് മുന്നോട്ട് വരുമ്പോൾ സിജെപി ഒരു രാഷ്ട്രീയ സംഘടനയായി മാറണമെന്ന് പറഞ്ഞാണ് യുവാവ് അപേക്ഷ നൽകിയത്. ചെറുപ്പം മുതൽ വിദ്യാർത്ഥി നേതാവായിരുന്നു താനെന്നും കർഷക നിയമം റദ്ദാക്കുന്നതിനായി പോരാടിയ പ്രവർത്തി പരിചയവും ചൂണ്ടിക്കാട്ടിയ യുവാവ്, സിജെപിയുടെ കൺവീനർ സ്ഥാനത്ത് ഇരിക്കാൻ താൻ യോഗ്യനാണെന്നും അവകാശപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെയും, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.







































































































