മിനിമം 10 ലക്ഷം രൂപ കൈക്കൂലി,1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ റിപ്പോർട്ട്

എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ വൻ കൈക്കൂലിക്കാരനെന്ന് വിജിലൻസ് റിപ്പോർട്ട്. പുത്തന്‍കുരിശ് – വടവുകോട് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ദീപേഷ് കുമാറിനെതിരെയാണ് വിജിലൻസ് റിപ്പോർട്ട്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വാങ്ങുന്ന മിനിമം കൈക്കൂലി 10 ലക്ഷം രൂപയാണെന്ന് കണ്ടെത്തി.
പ്രതിയുടെ കാക്കനാടിലെ 1.5 കോടിയുടെ വില്ല കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്ന് വിജിസലൻസ് അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ദീപേഷ് കുമാർ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗോഡൗണിന് നമ്പര്‍ ഇട്ടുനല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് ഡിവൈഎസ്പി വര്‍ഗ്ഗീസ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദീപേഷിന്റെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു.













































































