‘ഞാൻ കേട്ട കഥയിൽ നിന്ന് വ്യത്യസ്തമായാണ് സിനിമ സംഭവിച്ചത്’, സിക്കന്ദർ സിനിമയുടെ പരാജയത്തെക്കുറിച്ച് രശ്‌മിക

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. രശ്‌മിക മന്ദാനയായിരുന്നു സിനിമയിൽ നായിക. ഇപ്പോഴിതാ താൻ കേട്ട കഥയിൽ നിന്ന് വ്യത്യസ്തമാണ് സിനിമ എന്ന് പറയുകയാണ് നടി. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘സിക്കന്ദർ സിനിമ മുരുഗദോസ് സാറുമായി സംസാരിച്ചത് ഞാൻ ഓർക്കുന്നു. പിന്നീട് സംഭവിച്ചത് വളരെ വ്യത്യസ്തമായിരുന്നു. പക്ഷേ ഞാൻ സ്ക്രിപ്റ്റ് കേട്ടപ്പോൾ, അത് തികച്ചും വ്യത്യസ്തമായ ഒരു സ്ക്രിപ്റ്റായിരുന്നു. ഞാൻ കേട്ട കഥയിൽ നിന്ന് സിനിമ ആയപ്പോൾ മാറ്റങ്ങൾ സംഭവിച്ചു. സിനിമയുടെ നിർമാണവും അഭിനേതാക്കളുടെ പ്രകടനങ്ങളും എഡിറ്റിംഗുകൾ സിനിമയുടെ റിലീസ് ഇതെല്ലം അനുസരിച്ച് കാര്യങ്ങൾ മാറുന്നു. സിക്കന്ദറിന്റെ കാര്യത്തിലും അങ്ങനെ സംഭവിച്ചു,’ രശ്‌മിക മന്ദാന പറഞ്ഞു.
കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ വന്നിരുന്നത്. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങൾ വന്നിരുന്നു. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറഞ്ഞു.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി. ഇതിന് പിന്നാലെ സിനിമ പരാജയമാക്കാനുള്ള കാരണം പറഞ്ഞു കൊണ്ട് മുരുഗദോസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് നടൻ സെറ്റിൽ എത്തിയിരുന്നത്. പല ഭാഗങ്ങളും രാത്രിയായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതും സിനിമയുടെ പരാജയത്തിന് കാരണമാണെന്നാണ് മുരുഗദോസ് പറഞ്ഞിരുന്നത്. സൽമാൻ ഖാനും രശ്മിക മന്ദാനയിക്കുമൊപ്പം, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.









































































