കൊല്ലത്ത് ഇക്കുറി മുകേഷ് മത്സരിക്കില്ല; പകരക്കാരനെ തേടി സിപിഐഎമ്മിൽ ചർച്ചകൾ സജീവം

രണ്ട് തവണ എംഎൽഎയായ മുകേഷിനെ ഇത്തവണ സിപിഐഎം നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. മുകേഷിന് പകരമാര് എന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. മികച്ച പൊതുസ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടിയുടെ നീക്കം.
സിപിഐഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേരാണ് കൊല്ലത്ത് പരിഗണനയിലുള്ളത്. ജനകീയനായ നേതാവാണ് ജയമോഹൻ. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പരിഗണനയിലുണ്ട്.
മുകേഷിനെ മുൻനിർത്തിയുള്ള ഒരു പരീക്ഷണം ഇനി വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം. 2016ൽ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുകേഷ് ആദ്യമായി എംഎൽഎയായത്. എന്നാൽ രണ്ടാമൂഴത്തിൽ 2,072 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായെങ്കിലും യുഡിഎഫിന്റെ എൻ കെ പ്രേമചന്ദ്രനോട് ഒന്നര ലക്ഷം വോട്ടിന് പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിന് പുറമെ മുകേഷിനെതിരെയുണ്ടായ ലൈംഗികാതിക്രമക്കേസുകളും പാർട്ടിക്ക് തലവേദനയായിരുന്നു.
















































































































