ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ സമാഗമം- 2025കട്ടപ്പന മേഖല കുടുംബ സംഗമം12 ന് CSI ഗാർഡനിൽ

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്‌ത ഒരു സമുദായമാണ് നായർ സമുദായം. അടിമത്തത്തിൻ്റെയും വിഭജനത്തിൻ്റെയും കരാളഹസ്‌തങ്ങളിൽ ഞെരിഞ്ഞമരുമ്പോഴും സ്വാഭിമാനം നിലനിർത്തിയും സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടും സമുദായം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്.
നായർ സർവ്വീസ് സൊസൈറ്റിയുടെ രൂപീകരണത്തിലൂടെ നായർ സമുദായത്തിനകത്തും പുറത്തുമുള്ള നിരവധിയായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കുവാനും സമുദായ അംഗങ്ങളെ ബാധിച്ചിരിക്കുന്ന ഒട്ടെല്ലാ ദുഷിപ്പുകളെയും മാറ്റുവാനും സമുദായാചാര്യൻ ശ്രീ മന്നത്തു പദ്‌മനാഭന് സാധിച്ചു.
എൻ്റെ ദേവനും ദേവിയും നായർ സർവ്വീസ് സൊസൈറ്റിയാണ് എന്ന് പറയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌ത മന്നത്താചാര്യൻ്റെ പാദങ്ങളെ പിന്തുടർന്ന് തൻ്റെ ജീവിതം പൂർണ്ണമായും നായർ സർവ്വീസ് സൊസൈറ്റിയ്ക്കും അതുവഴി സമുദായത്തിനും സമർപ്പിച്ച നമ്മുടെ പ്രിയങ്കരനും ആരാധ്യനുമായ ജനറൽസെക്രട്ടറി ശ്രീ. ജി. സുകുമാരൻ നായർ സാറിൻ്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ഭാഗമായി നമുക്ക് ലഭിച്ചിട്ടുള്ള നേട്ടങ്ങളും നിരവധിയാണ്.
കഴിഞ്ഞ 111 വർഷമായി സമുദായ പരിഷ്കരണത്തിനും സാമൂഹിക നവോത്ഥാനത്തിനും വേണ്ടി നിലകൊളളുന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ ശക്തിയും പ്രഭാവവും എന്നെന്നും നിലനിർത്തേണ്ടത് സമുദായ സ്നേഹികളായ നമ്മുടെ എല്ലാം കർത്തവ്യമാണ്. നമ്മുടെ കുടുംബ ബന്ധങ്ങൾ ദൃഢമാക്കിയും സാമൂഹ്യ ബന്ധങ്ങൾ ശക്തമാക്കിക്കൊണ്ടും മാത്രമെ നമുക്ക് ലക്ഷ്യത്തിലെത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ‘സമാഗമം 2025’ മേഖലാ കുടുംബ സംഗമങ്ങളിലൂടെ നായർ സമുദായത്തിൻ്റെ മുഴുവൻ ശക്തിയും സമാഹരിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്.
ഇതിൻ്റെ ഭാഗമായുള്ള കട്ടപ്പന മേഖലാ കുടുംബ സംഗമം 2025 ഒക്ടോബർ മാസം 12-ാം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക് കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. ബഹു. ഹൈറേഞ്ച് NSS യൂണിയൻ ചെയർമാൻ ശ്രീ. K.S. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ‘സമാഗമം 2025’ കട്ടപ്പന മേഖലാ കുടുംബ സംഗമം ബഹു. NSS ഡയറക്‌ടർ ബോർഡ് മെമ്പറും ചേർത്തല താലൂക്ക് NSS യൂണിയൻ പ്രസിഡന്റുമായ ഇലഞ്ഞിയിൽ രാധാകൃഷ്‌ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് സമുദായ അംഗങ്ങളെ അഭിസംബോധനചെയ്‌ത് സംസാരിക്കുന്നതുമാണ്. കൂടാതെ യൂണിയൻ, വനിതാ യൂണിയൻ ഭാരവാഹികൾ, മേഖലയിലെ കരയോഗം ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.













































































